എട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മലപ്പുറം കെ.എസ്.ആർ.ടി.സി ടെർമിനൽ ഈ മാസം ജൂൺ 27-ന് നാടിന് സമർപ്പിക്കും. വൈകുന്നേരം 4 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ, സംസ്ഥാനത്തെ ആദ്യത്തെ എയർ കണ്ടീഷൻഡ് (എ.സി) ഫാമിലി വെയിറ്റിംഗ് റൂമും തുറക്കും. കളക്ടറേറ്റ് ബംഗ്ലാവ് പരിസരത്ത് നിന്ന് ഘോഷയാത്രയായാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നത്.*
എ.സി ഫാമിലി വെയിറ്റിംഗ് റൂം 330 സ്ക്വയർഫീറ്റിൽ മികച്ച സൗകര്യങ്ങളോടെയാണ് നിർമ്മിച്ചിരിക്കുന്നത്. ഒരേ സമയം 24 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ, അമ്മമാർക്ക്* *കുഞ്ഞുങ്ങളെ പാലൂട്ടാനുള്ള ഫീഡിംഗ് റൂം സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പൂർണ്ണമായും ഗ്ലാസ് ചുമരുകളുള്ളതിനാൽ ബസുകൾ വരുന്നത് യാത്രക്കാർക്ക് കാണാൻ സാധിക്കും. ഫീഡിംഗ് റൂമിന് സ്വകാര്യത ഉറപ്പാക്കിയിട്ടുണ്ട്. സ്ത്രീ പുരുഷന്മാർക്ക് പ്രത്യേകം ഭാഗങ്ങളായി തിരിച്ചിരിക്കുന്നതിനാൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകും.
മണിക്കൂറിന് 20 രൂപ ഈടാക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. 24 മണിക്കൂറും പ്രവർത്തിക്കുകയും ജീവനക്കാരുടെ സേവനം ലഭ്യമാക്കുകയും ചെയ്യുന്നതിനാൽ രാത്രി വൈകിയെത്തുന്ന യാത്രക്കാർക്ക് ഇതൊരു സുരക്ഷിത താവളമായി മാറും.
ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2016 ജനുവരി 2-നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് തറക്കല്ലിട്ടത്. ആദ്യം 11 നിലകളാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് നാല് നിലകളാക്കി ചുരുക്കി. 7.90 കോടി രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചത്. 90 ലക്ഷം രൂപയുടെ കെ.എസ്.ആർ.ടി.സി ഫണ്ടും പി. ഉബൈദുള്ള എം.എൽ.എ അനുവദിച്ച 2 കോടി രൂപയുടെ മണ്ഡലം ആസ്തി ഫണ്ടും ഈ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.*
യാർഡിൽ ഇന്റർലോക്ക് പതിക്കുന്ന ജോലി പൂർത്തിയായിട്ടുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ 10 കടമുറികളും താഴത്തെ നിലയിൽ 4 കടമുറികളും ലേലത്തിലൂടെ വിവിധ കച്ചവടക്കാർ സ്വന്തമാക്കിയിട്ടുണ്ട്. ഇതിലൂടെ കെ.എസ്.ആർ.ടി.സിക്ക് മാസം അഞ്ച് ലക്ഷം രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇടയ്ക്ക് ചില സാങ്കേതിക പ്രശ്നങ്ങളും സാമ്പത്തിക വിഷമതകളും കാരണം നിർമ്മാണം നീണ്ടുപോയിരുന്നു. എം.എൽ.എയുടെ നിരന്തര ശ്രമങ്ങളാണ് പലഘട്ടങ്ങളിലും നിർമ്മാണം നിലച്ചുപോയ ടെർമിനലിന് ജീവൻ നൽകിയത്.
പുതിയ ടെർമിനൽ മലപ്പുറത്തിന്റെ മുഖച്ഛായ മാറ്റുമെന്നും കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കാൻ ശ്രമം നടത്തുമെന്നും.