ന്യൂഡൽഹി: രാജ്യത്ത് ലക്ഷണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന ഗതാഗത മാർഗമാണ് റെയിൽവേ. എന്നാൽ ഇന്ന് മുതൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ മന്ത്രാലയം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രകൾ സുഗമമാക്കുന്നതിനും വേണ്ടിയാണ് റെയിൽവേ നിയമങ്ങളിൽ മാറ്റം വരുത്തുന്നത്.
ഇനി മുതൽ റെയിൽവേ നിയമങ്ങൾ ലംഘിക്കുന്നവർ കനത്ത പിഴയായിരിക്കും നൽകേണ്ടി വരുന്നത്.
ടിക്കറ്റില്ലാതെയുള്ള യാത്രകൾ, സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിക്കാതിരിക്കുക, സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുക തുടങ്ങി എല്ലാ നിയമ ലംഘനങ്ങൾക്കും ജൂലായ് ഒന്ന് മുതൽ പൂട്ടുവീഴും. ജനവിശ്വാസ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:-
* ഇനി മുതൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്താൽ പിഴ 500 രൂപയാണ്, മുമ്പ് ഇത് 250 ആയിരുന്നു.
* മറ്റൊരാളുടെ ടിക്കറ്റോ പാസോ ഉപയോഗിച്ചാൽ 500 രൂപ പിഴ ഈടാക്കും കൂടാതെ ടിക്കറ്റ് കണ്ടുകെട്ടുകയും ചെയ്യും.
* സ്ത്രീ യാത്രക്കാർക്കായി സംവരണം ചെയ്ത കോച്ചുകളിൽ യാത്രചെയ്യുന്ന പുരുഷന്മാർ 2500 രൂപ പിഴ നൽകേണ്ടി വരും.
* റെയിൽവേ സ്റ്റേഷൻ പരിസരത്ത് അനധികൃതമായി കച്ചവടം നടത്തുന്നവർക്ക് പിഴ 2000 രൂപയാണ്. ആവർത്തിച്ചാൽ 5000 രൂപ ഈടാക്കും
* റെയിൽവേ സ്റ്റേഷൻ പരിസരത്ത് പുകവലിച്ചാൽ 2000 രൂപയാണ് പിഴ അടയ്ക്കേണ്ടി വരിക.
* റെയിൽവേ സ്റ്റേഷനുകളിൽ അപകടകരമായതോ നിരോധിച്ചതോ ആയ വസ്‌തുക്കൾ കൊണ്ടുപോകുന്നതിന് കുറഞ്ഞത് 10,000 രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാം. തീരുമാനം പൂർണമായും കോടതിയുടേതായിരിക്കും.
പൊതുജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന റെയിൽവേ പരമാവധി കുറ്റമറ്റതാക്കുന്നതിനാണ് പുതിയ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. നിയമലംഘനങ്ങൾ കുറയ്ക്കുക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി നീണ്ട കോടതി നടപടികൾക്ക് പകരം അപ്പോൾതന്നെ പിഴ ചുമത്താനും റെയിൽവേ അനുമതി നൽകിയിട്ടുണ്ട്.